അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ചെലവാക്കിയത് 44.78 കോടി . 2020 നും 2022 നും ഇടയിലാണ് വീട് മോടി പിടിപ്പിക്കാൻ ഡൽഹി സർക്കാർ ചെലവിട്ടത് .
ഇറക്കുമതി ചെയ്ത മാർബിൾ, ഇന്റീരിയറുകൾ, ഇലക്ട്രിക്കൽ ഫിക്ചറുകൾ, ഉയർന്ന നിലവാരമുള്ള അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചുവെന്ന് രേഖകൾ . ഇന്റീരിയർ ഡെക്കറേഷനായി 11.3 കോടി രൂപയാണ് ചെലവാക്കിയത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളിന് 6 കോടി രൂപ ചെലവാക്കി. ഇന്റീരിയർ ഡിസൈൻ കൺസൾട്ടൻസിക്ക് ഒരു കോടി രൂപ നൽകി.
ഇലക്ട്രിക്കൽ, ഓട്ടോമാറ്റിക് സ്മാർട്ട് ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങൾ എന്നിവയ്ക്കായി 5.43 കോടി രൂപ ചെലവഴിച്ചു. ബിൽറ്റ്-ഇൻ ബാർബിക്യൂ ചാർക്കോൾ ഗ്രിൽ ഉൾപ്പെടെ അടുക്കളയിലെ വീട്ടുപകരണങ്ങൾക്ക് ₹1.1 കോടി രൂപയായി. തടികൊണ്ടുള്ള തറക്കും ഒരു കോടി രൂപ ചെലവായെന്ന് രേഖകളിൽ പറയുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എഎപിക്കെതിരെ വ്യാപകമായ വിമർശനമുയർന്നു. കൊവിഡ് കാലഘട്ടത്തിൽ സർക്കാറുകൾ ഫണ്ടിനായി ബുദ്ധിമുട്ടുന്ന സമയത്താണ് ഇത്രയും പണമുപയോഗിച്ച് ദില്ലി മുഖ്യമന്ത്രി വീട് ആഡംബരം കൂട്ടിയതെന്ന് പ്രതിപക്ഷമായ ബിജെപി വിമർശിച്ചു.
മുഖ്യമന്ത്രിയുടെ വസതി ഗ്ലാസ് ഹൗസ് ആണെന്നും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നും ദില്ലി ബിജെപി അധ്യക്ഷൻ സച്ച് ദേവ പറഞ്ഞു. അതേസമയം, മറുപടിയുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതി മോശമായ അവസ്ഥയിലായിരുന്നെന്നും സർക്കാർ സ്വത്തായി തുടരുകയാണെന്നും പറഞ്ഞു.
സെൻട്രൽ വിസ്റ്റയുടെ ഭാഗമായി പ്രധാനമന്ത്രിക്കായി നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെയും മറ്റ് നേതാക്കൾക്കുള്ള ഭവന നിർമ്മാണത്തിനായി ചെലാക്കുന്ന തുക എത്രയാണെന്നും എഎപി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക