തന്റെ നിലപാടുകളിലൂടെ വ്യത്യസ്തനായ താരമാണ് ഹരീഷ് പേരടി. ഇപ്പോൾ സിനിമാ സംഘടനകളെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. അമ്മയിൽ അംഗത്വമില്ലാതെ തന്നെ സിനിമയിൽ അഭിനയിക്കുമെന്നും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിൽ പ്രവൃത്തിക്കുമെന്നും ആണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. സിനിമയോട് മാത്രമാണ് സ്നേഹമെന്നും താരം കൂട്ടിച്ചേർത്തു.
എന്നാൽ സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന ധ്വനി ഭരണഘടന വിരുദ്ധമാണെന്നും ഹരീഷ് പേരടി പറഞ്ഞു. അമ്മയിലെ രജിസ്ട്രേഷൻ നമ്പർ ഉള്ളവരുമായി മാത്രം കരാർ ഒപ്പിട്ടാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണ. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം ഉണ്ടായത്.
സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന സംഘടനയോട് പ്രസ്താവനയോട് 101ശതമാനവും യോജിക്കുന്നു. എന്നാൽ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണെന്നും നടൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്തും ചെയ്യാം. എന്നാൽ അംഗത്വം ഇല്ലാത്ത കലാകാരന്മാരുടെ തലയ്ക്ക് മുകളിൽ സംഘടനാ വാളുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും നടൻ കുറ്റപ്പെടുത്തി. അമ്മ സംഘടനയിൽ നിന്ന് രാജിവച്ച താൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക