തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന അക്രമങ്ങളിൽ കുറ്റവാളികൾക്ക് ഏഴ് വർഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും പിഴ രണ്ട് ലക്ഷത്തിന് മുകളിലേക്കും ഉയർന്നേക്കും. ഈ ഭേദഗതികൾ ഉൾപ്പെടുത്തിയുള്ള ഓർഡിൻസിന്റെ കരട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യ, നിയമ മന്ത്രിമാരുടെയും ഓഫീസുകൾക്ക് കൈമാറി.
നിയമ,ആഭ്യന്തര,ആരോഗ്യ സെക്രട്ടറിമാർ കൂടിയാലോചിച്ചാണ് കരട് ബിൽ തയാറാക്കിയത്.തുടർ നടപടികൾക്ക് ശേഷം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് ഇറക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ആക്ടിലാണ് മാറ്റം വരുത്തുന്നത്.
കായികമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ആരോഗ്യപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം വരെ നിയമത്തിൽപ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.
ആരോഗ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരിൽ ഒതുങ്ങിയിരുന്ന നിയമപരിരക്ഷ നഴ്സിങ് കോളേജുകൾ ഉൾപ്പടെ ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സ്വാശ്രയ കോളേജുകൾക്ക് ഉൾപ്പടെ നിയമത്തിന്റെ സംരക്ഷണമുണ്ടാകും.
സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ വരെ നിയമപരിരക്ഷയിൽ ഉൾപെടുത്താൻ ആവശ്യം ഉയർന്നിരുന്നു. ഇവരിൽ, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന.
അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചർച്ചകൾ നടക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടിയാണ് പൂർത്തിയാകാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക