മരണപ്പെട്ട ഭർത്താവിന്റെ ആശ്രിത ജോലി തനിക്കു നൽകാത്തതിൽ മനംനൊന്ത് കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ബാങ്ക് വാച്ചറായി ജോലിചെയ്യവെയാണ് ശ്രീരഞ്ജിനിയുടെ ഭർത്താവ് പ്രകാശ് മരണപ്പെടുന്നത് .
ജില്ലാ സഹകരണ ബാങ്കിനു കീഴിലുള്ള കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം ശാഖകളിൽ 14 വർഷം താൽക്കാലിക വാച്ചറായിരുന്ന പ്രകാശ് 3 വർഷം മുൻപാണ് ജീവനൊടുക്കിയത്. പിന്നീട് ഈ ജോലി തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലും കേരളബാങ്ക് ആസ്ഥാനത്തും ശ്രീരഞ്ജിനി പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
അവസാന ശ്രമം എന്ന നിലയ്ക്കാണ് ബാങ്ക് ആസ്ഥാനത്ത് വീണ്ടും എത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാർ ഇവരെ കടത്തി വിട്ടില്ല. ഇതോടെ രണ്ടു മക്കളെ വളർത്തണമെന്നും ജീവിക്കാൻ നിവൃത്തി ഇല്ലെന്നും പറഞ്ഞ് ഇവർ പൊട്ടിക്കരഞ്ഞു. ബാങ്കിനു മുന്നിൽ കാത്തുനിന്ന ഇവർ, ജീവനക്കാർ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിനു പിന്നാലെ മതിലിൽ കയറുകയായിരുന്നു. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴെ ഇറങ്ങാൻ തയാറായില്ല. ഒടുവിൽ മ്യൂസിയം പൊലീസും ചെങ്കൽചൂളയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി അരമണിക്കൂറോളം നേരം സംസാരിച്ച് താഴെ ഇറക്കുകയായിരുന്നു.
പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനി(38) യെ ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴെ ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക