ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ തറവാട് വിറ്റു. സുന്ദര്‍ പിച്ചൈ ജനിച്ചുവളര്‍ന്ന വീടാണ് വിറ്റത്. തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠന് ആണ് സുന്ദര്‍ പിച്ചൈയുടെ വീട് വാങ്ങിയത്.
“നമ്മുടെ രാജ്യത്തിന് അഭിമാനമാണ് സുന്ദർ പിച്ചൈ. അദ്ദേഹം താമസിച്ചിരുന്ന വീട് വാങ്ങുന്നത് എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടമായിരിക്കുമെന്ന് മണികണ്ഠൻ പറഞ്ഞു. വീട് വാങ്ങിയതിന്റെ അനുഭവവും മണികണ്ഠൻ പങ്കുവെച്ചു.
“വളരെ വിനയത്തോടെയായിരുന്നു ഗൂഗിൾ സിഇഒയുടെ മാതാപിതാക്കളുടെ പെരുമാറ്റം. ചെന്നപ്പോൾ തന്നെ സുന്ദർ പിച്ചൈയുടെ അമ്മ ഒരു ഫിൽറ്റർ കോഫി ഉണ്ടാക്കിത്തന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രേഖകളെല്ലാം പിതാവ് കൈമാറുകയായിരുന്നു. അവരുടെ വിനയവും എളിമയും നിറഞ്ഞ സമീപനം എന്നെ അത്ഭുതപ്പെടുത്തി”; മണികണ്ഠൻ പറയുന്നു.
രജിസ്ട്രേഷൻ ഓഫീസിൽ മണിക്കൂറുകളോളമാണ് അദ്ദേഹം കാത്തുനിന്നത്. ആവശ്യമായ എല്ലാ നികുതികളും അടച്ച് രേഖകൾ കൈമാറുകയും ചെയ്തു. സുന്ദറിന്റെ ആദ്യത്തെ സ്വത്താണ് ഈ വീട്. അതിനാൽ രേഖകൾ കൈമാറുന്നതിനിടെ സുന്ദറിന്റെ പിതാവ് അൽപനേരം മൗനമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്നും മണികണ്ഠൻ പറഞ്ഞു.
ചെന്നൈയിലാണ് വളര്‍ന്നതെങ്കിലും 1989 ല്‍ ഖരഗ്പുര്‍ ഐഐടിയില്‍ എന്‍ജിനീയറിങ് പഠനത്തിനായി സുന്ദര്‍ പിച്ചൈ ആ നഗരം വിട്ടു. ഇരുപത് വയസ് വരെയാണ് ചെന്നൈയിലെ വീട്ടില്‍ പിച്ചൈ താമസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക