ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി. ബഹനാഗ നോഡൽ സ്കൂളാണ് അധികൃതർ പൊളിച്ചുനീക്കിയത്. സർക്കാർ സ്കൂളായ ഇവിടുത്തെ ക്ലാസ് മുറികളായിരുന്നു താൽക്കാലിക മോർച്ചറികളാക്കിയത്. സ്കൂളിലേക്ക് പോകില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും വിദ്യാർഥികളും ചില അധ്യാപകരും രംഗത്തെത്തിയതോടെയാണ് തീരുമാനം.
ഇതോടെ 65 വർഷം പഴക്കമുള്ള സ്കൂൾ പൊളിക്കാൻ ഹെഡ്മിസ്ട്രസ് അടക്കമുള്ളവർ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ബഹാനാഗയിൽ ജൂൺ രണ്ടിനായിരുന്നു മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 യാത്രക്കാർ കൊല്ലപ്പെട്ടത്. കെട്ടിടം ഇപ്പോൾ സുരക്ഷിതമല്ലെന്നും മൃതദേഹം സൂക്ഷിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
‘ചെറിയ കുട്ടികളൊക്കെ ആകെ ഭയപ്പാടിലാണ്’- സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമിള സ്വയ്ൻ പറഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടേയും ഭയം ഇല്ലാതാക്കാൻ ആത്മീയ പരിപാടികളും ചില ആചാരങ്ങളും നടത്താൻ പദ്ധതിയിട്ടിരുന്നതായി സ്വയ്ൻ വ്യക്തമാക്കി.
മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടത്തിന്റെ ഭാഗം ഇടിച്ചുകളഞ്ഞ് പുതിയത് പണിയണമെന്ന രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ബാവുസാഹബ് ഷിൻഡെ വ്യാഴാഴ്ച സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകൾ പകരാതെ ശാസ്ത്രീയ ചിന്ത കുട്ടികൾക്ക് നൽകണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. അതിനിടെ, കെട്ടിടം പൊളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക