ഇടുക്കി പീരുമേടിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചു. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ആറ് ദിവസം മുൻപ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല.
ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകർമ്മസേന ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ പടക്കംപൊട്ടിച്ച് ആനയെ വിരട്ടി ഓടിക്കാനാകില്ല എന്നതും വെല്ലുവിളി ആണ്.
ആനക്കൂട്ടം ജനവാസമേഖലയിലേക്ക് ചിതറി ഓടിയാൽ പ്രശ്നങ്ങൾ സങ്കീർണമാക്കും. ശബരിമല വനമേഖലയിലേക്ക് കയറിപ്പോകാൻ പറ്റുന്ന സ്ഥലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് വനത്തിലേക്ക് കയറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി.
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൾ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. വൻതോതിൽ കൃഷിനാശം വരുത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളും സ്കൂളുകളും ഉളളിടത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ശബരിമലയിലെ വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം വഴി തെറ്റിവന്നതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക