എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി അറസ്റ്റിലായതായി റിപ്പോർട്ട്. ഐടി എഞ്ചിനീയറായ ബാര്‍വെയാണ് പിടിയിലായത്. ഇയാളെ പൂനെയില്‍ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ശരദ് പവാറിനെതിരെ ബാര്‍വെ ഫേസ്ബുക്കിലൂടെയാണ് ഭീഷണി മുഴക്കിയത്. ഫെയ്സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വധഭീഷണി വന്നതിനെ തുടര്‍ന്ന് പവാറിന്റെ മകള്‍ എംപി സുപ്രിയ സുലെയാണ് ഇയാൾക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്.
ഇതോടെ ലോകമാന്യ തിലക് മാര്‍ഗ് പോലീസ് വെള്ളിയാഴ്ച പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ പോസ്റ്റ് അപ്ലോഡ് ചെയ്ത ഐപി വിലാസം ബാര്വെയുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. നരേന്ദ്ര ദാഭോല്‍ക്കറിന്റെ അതേ ഗതി ഉടന്‍ ശരദ് പവാറിനും ഉണ്ടാകുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. യുക്തിവാദിയായ നരേന്ദ്ര ദാബോല്‍ക്കര്‍ 2013 ഓഗസ്റ്റ് 20 ന് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു.അദ്ദേഹമാണ് മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി സ്ഥാപിച്ചത്.
വധഭീഷണി സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ശരദ് പവാറിന് ഭീഷണി ലഭിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു.അതേസമയം ഇത്തരം ഭീഷണികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക