ഡോക്ടറെ കണ്ടു മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു. എടതിരിഞ്ഞി പടിയൂർ ചളിങ്ങാട് സുകുമാരന്റെ മകൻ ജിതിൻ (30), മകൻ അദ്രിനാഥ് എന്നിവരാണു മരിച്ചത്.
ഭാര്യ നീതു (23), നീതുവിന്റെ അച്ഛൻ തളിക്കുളം കൈതയ്ക്കൽ പ്രിയദർശിനി കോളനിയിൽ ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവരെ ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ കപ്പൽപ്പള്ളിക്കു സമീപമാണ് അപകടം ഉണ്ടായത്.
വയറിളക്കവും ഛർദിയും ബാധിച്ച അദ്രിനാഥിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച് ഓട്ടോ ടാക്സിയിൽ മടങ്ങുമ്പോൾ എതിരെ വന്ന ആംബുലൻസുമായാണു കൂട്ടിയിടിച്ചത്. ഓട്ടോയെ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചു മാറ്റുന്നതു സിസിടിവി ദൃശ്യത്തിലുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലെ 4 പേരും റോഡിലേക്കു തെറിച്ചുവീണു.
ജിതിൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഓട്ടോയുടെ മുൻപിൽ വീണുകിടക്കുകയായിരുന്ന അദ്രിനാഥ് ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രിയിലാണു മരിച്ചത്. ഓട്ടോയുടെ മുൻ സീറ്റിൽ കാൽ കുടുങ്ങി റോഡിലേക്കു വീണ നിലയിലായിരുന്നു നീതു. ഓടിക്കൂടിയ പരിസരവാസികളും ഇതു വഴി വന്ന മറ്റു വാഹനയാത്രക്കാരും ചേർന്ന് ഓട്ടോയുടെ മുൻവശം പൊളിച്ചാണു നീതുവിനെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക