ന്യൂഡൽഹി: ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മിഷൻ. പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. മധ്യപ്രദേശ്, കർണാടക ഹൈക്കോടതികളുടെ നിർദേശപ്രകാരമാണ് നിയമ കമ്മിഷന്റെ ഇടപെടൽ.
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്, 2012(പോക്സോ) ഉൾപ്പെടെ കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിഷ്ക്കരണങ്ങൾ കൊണ്ടുവരുന്നതാകും നീക്കം. അനുമതിയുണ്ടെങ്കിലും 18 വയസിനു താഴെ പ്രായമുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിലവിൽ പോക്സോ നിയമപ്രകാരം കുറ്റകരമാണ്.
18 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധം രാജ്യത്ത് ക്രിമിനൽ കുറ്റമാണ്. പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം അനുമതിയോടെയാണെങ്കിലും കുറ്റകരമാണ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ഇത്തരം സംഭവങ്ങളിൽ ചുമത്തി കേസെടുക്കുകയും ചെയ്യും. എന്നാൽ, 16 വയസ് കഴിഞ്ഞവർ പ്രണയത്തിലാകുകയും ഒളിച്ചോടുകയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന നിരവധി കേസുകൾ കോടതികളിൽ എത്തിയ സാഹചര്യത്തിലാണ് ലൈംഗിക ബന്ധത്തിനായുള്ള പ്രായപരിധിയിൽ ചർച്ചകൾ വീണ്ടും സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക