മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചയാളെ പോലീസ് പിടികൂടിയതായി റിപ്പോർട്ട് . പ്രതിയെ കാട്ടാക്കട പോലീസ് ആണ് പിടികൂടിയത്. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ ആണ് പിടിയിലായത്.
100 കോടി രൂപ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു ഇയാൾ അയച്ച സന്ദേശം. രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശമയക്കാൻ ഉപയോഗിച്ച ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് അജയകുമാർ.
പൊലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായത്. കാട്ടാക്കട ഡിവൈഎസ് പി എൻ ഷിബുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്പെക്ടർ ഷിബുകുമാർ, എസ് ഐ ശ്രീനാഥ് , എ എസ് ഐ സന്തോഷ് കുമാർ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക