കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചതായി റിപ്പോർട്ട്. കാര്‍ നിര്‍ത്തി ഡ്രൈവര്‍ വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമൊഴിവായി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. കാറിന്റെ ബോണറ്റില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് വാഹനം ഓടിച്ചിരുന്ന ഇരിക്കൂര്‍ സ്വദേശി ആദര്‍ശ് ഉടന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ദൂരേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സീറ്റിലെ ലോക് തുറന്ന് പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞതാണ് വന്‍ ദുരന്തമൊഴിവാക്കിയത്. ആദര്‍ശ് ഇറങ്ങി ഏതാനും നിമിഷങ്ങള്‍ കൊണ്ടു തന്നെ കാറില്‍ നിന്നും പൊട്ടിത്തെറിയുണ്ടായി കത്തിയമരുകയായിരുന്നു. തൊട്ടടുത്ത് ഏതാണ്ട് നൂറ് മീറ്റര്‍ അകലെയുള്ള കണ്ണൂര്‍ ഫയര്‍ഫോഴ്സെത്തി വെള്ളം ചീറ്റി തീയണച്ചു. അപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. കാറിന്റെ സീറ്റുകളും സീലിങ്ങും എന്ജിന് ഭാഗവും ഡോറുമെല്ലാം കത്തി നശിച്ചിരുന്നു.
പ്രദേശവാസികളും പൊലീസും ഫയര്ഫോഴസിനൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കാര്‍ കത്തിയതു കാരണം ഈ റൂട്ടില്‍ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ സ്ഥലത്ത് കാര്‍ കത്തിയതിനെ തുടര്‍ന്ന് കുറ്റിയാട്ടൂര്‍ സ്വദേശികളായ ദമ്പതികള്‍ വെന്തുമരിച്ചിരുന്നു. അതിന്റെ നടുക്കം വിട്ടു മാറും മുമ്പെയാണ് ഇതേ സ്ഥലത്ത് തന്നെ കാര്‍ വീണ്ടും കത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പരിശോന നടത്തിവരികയാണ്.
ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് ഫയര്‍ഫോഴ്സ് നല്കുന്ന പ്രാഥമിക സൂചന. മഴ മാറിനില്‍ക്കുന്ന സമയത്താണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് നടന്ന ഇരട്ട മരണത്തിന്റെ നേര് കാഴ്ച മനസില്‍ മായാതെ കിടന്നിരുന്ന നഗരത്തിലെ ജനങ്ങള്‍ രണ്ടാമതും അതേ സ്ഥലത്ത് കാര്‍ കത്തിയതിന്റെ നടുക്കത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക