കായംകുളം എംഎസ്എം കോളജിലെ വ്യാജബിരുദക്കേസിൽ പൊലീസ് തേടുന്ന എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ഇപ്പോഴും ഒളിവിൽ തന്നെ. നിഖിലിന്റെ ബിരുദം വ്യാജമാണെന്നു കേരള, കലിംഗ സർവകലാശാലാ അധികൃതർ സ്ഥിരീകരിച്ചതിനു പിന്നാലെ ആണ് തിങ്കളാഴ്ച വൈകിട്ട് നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത്.
കായംകുളം ടൗൺ ആണ് അവസാന ടവർ ലൊക്കേഷൻ. ഞായറാഴ്ച ഈ അഭിഭാഷകൻ നിഖിലിനൊപ്പം തിരുവനന്തപുരത്തു പോയിരുന്നതായി ടവർ ലൊക്കേഷൻ പരിശോധിച്ചു പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം നിഖിലിനെ ഒളിവിൽ പോകാൻ സഹായിച്ചെന്നു കരുതുന്ന സിപിഎം പ്രവർത്തകനായ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തശേഷം വിട്ടയച്ചു. വ്യാജ സർട്ടിഫിക്കറ്റ് വിതരണത്തിലും ഇയാൾക്കു പങ്കുണ്ടോയെന്നു പൊലീസ് സംശയിക്കുന്നു.
നിഖിലിന് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത് ഉറ്റ സുഹൃത്തായ കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവാണെന്ന സൂചനയും ലഭിച്ചു. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്ന ഇയാളെക്കുറിച്ചു ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പൊലീസ് വിവരം തേടി. മറ്റു പലർക്കും ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയിട്ടുണ്ടെന്നാണു വിവരം. വിവിധ സർവകലാശാലകളിൽ പ്രവേശനത്തിനു വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി ഇയാൾ മുൻപു നടത്തിയിരുന്നുവെന്നാണ് ലഭിച്ച റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക