വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ കെഎസ്യു സംസ്ഥാന സെക്രട്ടറി അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേരള സർവ്വകലാശാല രജിസ്ട്രാർ ഡിജിപി അനിൽ കാന്തിന് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അൻസിൽ ജലീലിന്റേതെന്ന പേരിൽ പ്രചരിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു.
ആലപ്പുഴയിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനെതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് ഒപ്പമാണ് അൻസിലിനെതിരെയും സർവകലാശാല പരാതി നൽകിയത്. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി ഉണ്ടായത്.
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന് കേസിൽ പെടുത്താൻ ശ്രമം നടക്കുന്നുവെന്നും കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ പറഞ്ഞിരുന്നു. കേരള സർവകലാശാലയിൽ ബിഎ ഹിന്ദി ലിറ്ററേച്ചറാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും അഡ്മിഷനോ ജോലിയിലോ പ്രവേശിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ പരാതികൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അൻസിൽ ജലീൽ പ്രതികരിച്ചു. വ്യാജ പ്രചരണത്തിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഇമെയിലായി പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക