കോഴിക്കോട്: ഗുസ്തിതാരങ്ങളുടെ സമരത്തിൽ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി നടി അപർണ ബാലമുരളി. ഒരുവശത്ത് ഇന്ത്യയ്ക്ക് ലോകതലത്തിൽ അംഗീകാരങ്ങൾ നേടിത്തന്നവർക്ക് ഒരു വിലയും നൽകാതെ തെരുവിൽ വലിച്ചിഴക്കുകയാണ്. മറുവശത്ത് ഐ.പി.എൽ പണക്കൊഴുപ്പും നടക്കുന്നു. ഈ രണ്ട് മുഖം അംഗീകരിക്കാൻ കഴിയില്ലെന്ന് അപർണ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയിൽ രണ്ടുതരത്തിലുള്ള സംഗതികൾ കാണുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഗുസ്തിതാരങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് ഏറ്റവും കൂടുതൽ വിഷമമുണ്ടാക്കിയത്. അവർ ഒരു വിഷയം സംസാരിക്കാൻ പോയി മാന്യമായ രീതിയിൽ പറഞ്ഞു. സംസാരിക്കാൻ താൽപര്യമില്ലെങ്കിൽ അതു വേറെ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു അവർക്ക്, അപർണ ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തിനെ ആഗോളതലത്തില്‍ പ്രതിനിധീകരിച്ചവരാണ്, മെഡലുകള്‍ വാങ്ങിയവരാണ്. അങ്ങനെയുള്ള ആളുകളോട് ഒരു തരത്തിലുമുള്ള ബഹുമാനവും ഇല്ലാതെ പെരുമാറുന്നത് കണ്ടപ്പോള്‍ ഭയങ്കര സങ്കടം തോന്നി. ഐ.പി.എല്ലും ഇതും ഏകദേശം ഒരുമിച്ചായിരുന്നു നടന്നിരുന്നത്. ഐ.പി.എല്‍. നിറഞ്ഞുനില്ക്കുന്നു, ഞാനും കാണുന്നതാണ്, എന്നാല്‍ വളരെയധികം ദുഖം തോന്നി. ഇന്ത്യയില്‍ ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴക്കുന്നു, ഒരു വശത്ത് ഐ.പി.എല്‍. അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായി തോന്നി.
യുവം പരിപാടിയില്‍ പങ്കെടുത്തതിന്റെ ചൂട് കഴിഞ്ഞിട്ടില്ല, ഇത് കൊടുക്കേണ്ടിയിരുന്നില്ല എന്ന് അച്ഛന് തന്നെ പറഞ്ഞു. യാതൊരു രാഷ്ട്രീയവും നോക്കിയിട്ടല്ല ഞാന്‍ ഇത് പോസ്റ്റ് ചെയ്തത്. അവരെ വലിച്ചിഴച്ചതും ഒരു വിലയും കൊടുക്കാതെ പെരുമാറിയതും തെറ്റായിരുന്നു. അതില്‍ ഞാന്‍ വേറെ ഒന്നും നോക്കുന്നില്ല. അങ്ങനത്തെ കാര്യങ്ങളില്‍ രണ്ടാമതൊരു ആലോചനയില്ല. അപർണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക