ഉദയനിധി സ്റ്റാലിൻ, വടിവേലു, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “മാമന്നൻ”. ചിത്രം ജൂൺ 30ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. മാമന്നൻ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഒഎസ് ടി ഫിലിംസ് ഉടമ രാമ ശരവണൻ ഹൈക്കോടതിയെ സമീപിച്ചു.
മാമന്നൻ സിനിമയിലെ നായകനും നിർമ്മാതാവും തമിഴ്നാട് മന്ത്രിസഭ അംഗവുമായ ഉദയ നിധി സ്റ്റാലിൻ അഭിനയിച്ച മറ്റൊരു സിനിമയുടെ നിർമ്മാതാവാണ് ഹർജിക്കാരൻ ആയ രാമ ശരവണൻ. ഉദയനിധി സിനിമാഭിനയം നിർത്തുന്നത് കാരണം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് കാണിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
2018ൽ രാമ ശരവണൻ നിർമ്മിച്ച് കെ.എസ് അതിയമാൻ സംവിധാനം ചെയ്യുന്ന “എയ്ഞ്ചൽ” എന്ന ചിത്രത്തിൽ അഭിനയിക്കാമെന്ന് ഉദയനിധി കരാർ ഒപ്പിട്ടിരുന്നു. ചിത്രത്തിന്റെ പ്രതിഫല തുകയായ1.25 കോടി രൂപയിൽ 30 ലക്ഷം രൂപ അഡ്വാൻസ് നൽകി. പലകാരണങ്ങളാലും സിനിമ പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിനിടയിൽ ഉദയനിധി കായിക വകുപ്പ് മന്ത്രി ആയതോടെ സിനിമാഭിനയം നിർത്തുകയാണ് എന്നും പ്രഖ്യാപിച്ചു. എയ്ഞ്ചൽ എന്ന സിനിമയ്ക്ക് വേണ്ടി താൻ 13 കോടി രൂപ മുടക്കി കഴിഞ്ഞെന്നും അത് പൂർത്തിയാക്കി പുറത്തിറക്കി ഇല്ലെങ്കിൽ 25 കോടി രൂപ തനിക്ക് നഷ്ടം വരുമെന്നും തന്റെ സിനിമ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഉദയനിധിയുടെ പുതിയ സിനിമയുടെ റിലീസ് നിർത്തിവെക്കണമെന്ന് ഹർജിയിൽ രാമ ശരവണൻ പറയുന്നു. ജൂൺ 28നു മുൻപ് ഉദയനിധി നിലപാട് അറിയിക്കണം എന്ന് ആവശ്യപ്പെട്ട് കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. എതിർകക്ഷിക്ക് പറയാനുള്ളത് കേട്ടിട്ട് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കും എന്ന് ജസ്റ്റിസ് കെ കുമരേഷ് ബാബു വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക