ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ഗോസംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ചുകൊന്നതായി റിപ്പോർട്ട്. മുംബൈ കുര്‍ളയില്‍ നിന്നുള്ള അഫാന് അന്‍സാരി എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്.
സഹായി നാസിര്‍ ഷെയ്ഖുമൊന്നിച്ച് മാംസം കാറില്‍ കൊണ്ടുപോകവേ ഗോസംരക്ഷകര്‍ ഇടപെടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ക്രൂരമായി മര്‍ദനമേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഫാന് മരിച്ചു.
”സ്ഥലത്തെത്തിയപ്പോള്‍ കാര്‍ തകര്‍ന്ന നിലയിലായിരുന്നു. പരുക്കേറ്റ രണ്ടുപേരും കാറിനകത്തായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ഒരാളുടെ ജീവന് രക്ഷിക്കാനായില്ല” സബ് ഇന്‍സ്പെക്ടര്‍ സുനില്‍ ബാമ്രേ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന നാസിര്‍ ഷെയ്ഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ പൊലീസ് പിടികൂടി. യുവാക്കള്‍ കാറില്‍ പശുമാംസം കടത്തുകയായിരുന്നോ എന്നതില്‍ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം സ്ഥിരീകരണം ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക