തൃശ്ശൂരിലെ തീയേറ്റർ ഉടമയായ ഡോക്ടർ ഗിരിജ കെപിയുടെ സങ്കടം ഏറ്റെടുത്ത് സ്ത്രീ സിനിമ പ്രേക്ഷകരും നടൻ ഷറഫുദ്ദീനും. ഒരു ഇടവേളയ്ക്കു ശേഷം തീയറ്ററിൽ ഹൗസ് ഫുൾ ആയി സിനിമ പ്രദർശിപ്പിച്ചു. ഡോക്ടർ ഗിരിജയ്ക്ക് പിന്തുണയുമായി വിവിധ കൂട്ടായ്മയിൽ ഉള്ള സ്ത്രീകളാണ് ഒന്നിച്ചെത്തിയത്. ‘മധുരമനോഹരമോഹം’ എന്ന സിനിമയുടെ പ്രദർശനത്തിനാണ് തീയറ്റർ ഹൗസ് ഫുൾ ആയത്.
സൈബർ ആക്രമണവും സോഷ്യൽ മീഡിയ അക്കൗണ്ട് പൊട്ടിക്കലും വഴി തീയറ്റർ നടത്തിപ്പ് പ്രതിസന്ധിയിൽ ആയ ഡോക്ടർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ വനിതാ സംരംഭകരുടെ സംഘടനയായ ചേമ്പർ ഓഫ് കൊമേഴ്സിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പെൺപട കൂട്ടമായി തിയറ്ററിൽ എത്തിയത്. സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർവീസ് ചാർജ് എന്ന പേരിൽ ബുക്കിംഗ് ആപ്പുകൾ ഈടാക്കുന്ന തുക ഒഴിവാക്കി നേരിട്ട് വാട്സാപ്പിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതോടെ ഡോ.ഗിരിജയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വരികയായിരുന്നു.
ചേംബർ ഓഫ് കോമേഴ്സ് വൈഡബ്ലിയുസിഎ, മഹിള മോർച്ച എന്നീ സംഘടനകൾക്കൊപ്പം തൃശ്ശൂരിൽ ഉള്ള സ്ത്രീ കൂട്ടായ്മ അംഗങ്ങളും ഗിരിജാ തീയേറ്റർ നിൽക്കുന്ന പ്രദേശത്തെ റോസ് ഗാർഡൻ കോളനിയിലെ കുടുംബാംഗങ്ങളും ഗിരിജയ്ക്ക് ഐക്യദാർഢ്യവുമായി സിനിമ കാണാൻ എത്തി. ഷോ തുടങ്ങുന്നതിനു മുൻപ് എത്തിയ സിനിമാതാരം ഷറഫുദ്ദീൻ സിനിമയ്ക്കുശേഷം കാണികൾക്ക് ഒപ്പം ഏറെ സമയം ചെലവിട്ടാണ് തിരികെ പോയത്.
ഇത്രയും സ്ത്രീകൾ പിന്തുണയുമായി നേരിട്ട് എത്തിയത് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും തന്റെ മുഖത്ത് ഇപ്പോൾ വിടർന്ന ചിരിക്കും സന്തോഷത്തിനും കാരണം മാധ്യമങ്ങൾ ആണെന്നും അവരോട് നന്ദി പറയുന്നു എന്നും ആഴ്ചകൾക്ക് ശേഷം മനസമാധാനത്തോടെ താൻ ഉറങ്ങിയത് കഴിഞ്ഞദിവസമായിരുന്നു എന്നും ഡോക്ടർ ഗിരിജ തൊഴു കൈകളോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക