സംസ്ഥാനത്ത് കാലവർഷം ശക്തമായി. അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നൽകിയിട്ടുള്ളത്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ വരെ തുടർച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിർദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ആലപ്പുഴയിൽ വീടുകളിൽ വെള്ളം കയറി. പത്തനംതിട്ട കുരുമ്പൻമൂഴിയിൽ 250 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. പമ്പാ നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് പത്തനംതിട്ട പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി.
ശക്തമായ മഴ തുടരുന്ന എറണാകുളത്ത് ഖനന പ്രവർത്തികൾക്ക് വിലക്കുണ്ട്. എറണാകുളത്ത് മഴ കനത്തതോടെ ക്വാറി അടക്കമുള്ള ഖനന പ്രവൃത്തികൾ നിരോധിച്ചു. ജില്ലയിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. തൃശ്ശൂരിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പെരിങ്ങാവിൽ കൂറ്റൻ മാവ് റോഡിലേക്ക് കടപുഴകി വീണു. പെരിങ്ങാവിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് കടക്കുന്ന പാതയിൽ പുലർച്ചെ മൂന്നുമണിയോടെ കൂടിയാണ് സംഭവമുണ്ടായത്, വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
വിയൂർ കെഎസ്ഇബി അധികൃതരുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ മരം മുറിച്ചു നീക്കുകയാണ്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും വീഴ്ചയുടെ ആഘാതത്തിൽ തകർന്നു വീണിട്ടുണ്ട്. തിരുവനന്തപുരം മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ടാണ് വള്ളം മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക