കുട്ടികളെ നിയമപ്രകാരം ദത്തു നൽകിയശേഷം ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാംപിളുകൾ ശേഖരിക്കുന്നത് സ്റ്റേ ചെയ്തു ഹൈക്കോടതി. ലൈംഗിക പീഡനത്തെ തുടർന്നുണ്ടാകുന്ന കുട്ടികളുടെ കാര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് കെ. ബാബു ആണ് സ്റ്റേ ചെയ്തത്.
പീഡനക്കേസുകളിൽ, ഇത്തരം കുട്ടികളുടെ രക്ത സാംപിളുകൾ ശേഖരിക്കാൻ അനുമതി നൽകിയ വിവിധ കോടതി ഉത്തരവുകളാണ് സ്റ്റേ ചെയ്തത്. പീഡനക്കുറ്റം തെളിയിക്കാൻ അതിജീവിതയ്ക്കുണ്ടാകുന്ന കുട്ടിയുടെ ഡിഎൻഎ പരിശോധന ആവശ്യമില്ലെന്നാണ് ക്രിമിനൽ നിയമത്തിൽ ഈയിടെയുണ്ടായ ഭേദഗതി. വളർച്ചയുടെ ഒരു ഘട്ടത്തിലും കുട്ടിയുടെ സ്വകാര്യത ലംഘിക്കാനാവില്ല. 2022 ലെ ദത്തെടുക്കൽ റെഗുലേഷൻസ് പ്രകാരം ബന്ധപ്പെട്ട ഏജൻസികളും അധികൃതരും ദത്തെടുക്കൽ രേഖകളുടെ രഹസ്യാത്മകത ഉറപ്പാക്കണം എന്നാണ് ഭേദഗതിയിൽ പറയുന്നത്.
ദത്തു നൽകിയശേഷം കുട്ടികളുടെ ഡിഎൻഎ സാംപിളുകൾ പരിശോധിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവുകൾ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) വിക്റ്റിംമ്സ് റൈറ്റ്സ് സെന്റർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക