കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചത് പോലെ ഏക സിവില്‍ കോഡിലും സി.പി.എമ്മുമായി സഹകരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതുസ്വഭാവമുള്ള പരിപാടികളിലും വിഷയത്തില്‍ സമസ്ത സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏക സിവിൽകോഡിനെതിരെയുള്ള സമര പരിപാടിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി സമസ്ത സംഘടിപ്പിച്ച സ്പെഷ്യൽ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽകോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അദ്ദേഹത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽകോഡ് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. മറ്റു സംഘടനാ, രാഷ്ട്രീയ, സാമൂഹിക നേതൃത്വവുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങൾ ഭരണഘടനക്ക് അനുസൃതമാകണം. ഏക സിവിൽകോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളിൽനിന്ന് ജനങ്ങൾക്ക് പ്രയാസമുണ്ടാകാൻ പാടില്ല. ഓരോ മതങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക