മനുഷ്യബന്ധങ്ങളുടെ മായക്കാഴ്ചകൾ തുറന്നുകാണിക്കുന്ന ഒരു മഹാകാവ്യമാണ് രാമായണം എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇന്ന് നമുക്ക് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകമേതാണ് എന്നറിയാം.
അതിന്പിന്നിൽ ഒരു കഥതന്നെയുണ്ട്. ഒരിക്കൽ വിക്രമാദിത്യ മഹാരാജാവ് തന്റെ സദസ്സിലുള്ളവരോടായി ചോദിച്ച പ്രശസ്തമായ ഒരു ചോദ്യമാണിത്. അതായത് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകമേതാണ്? മാത്രമല്ല അത് പറയുന്നവർക്ക് 1000 സ്വര്‍ണ്ണനാണയം സമ്മാനമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്രേ.
ഈ ചോദ്യം ശരിക്കും കുഴച്ചത് വിക്രമാദിത്യസദസ്സിലെ പണ്ഡിതനായ വരരുചി മഹർഷിയെയായിരുന്നു. കാരണം വിക്രമാദിത്യ മഹാരാജാവിന്റെ പണ്ഡിത സദസിലെ ഏറ്റവും പ്രഗത്ഭനായിരുന്നു ഈ വരരുചി മഹർഷി.
അദ്ദേഹം ഈ ഉത്തരമന്വേഷിച്ച് കുറേനാള്‍ അലഞ്ഞു നടന്നു. അങ്ങനെ നടന്നു നടന്ന് ഒരു ദിവസം രാത്രി അദ്ദേഹം ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങിയപ്പോള്‍ രണ്ട് യക്ഷികള് തമ്മില്‍ സംസാരിക്കുന്നത് കേള്ക്കാനിടയായിയെന്നും അതിൽ നിന്നുമാണ് അദ്ദേഹം ഉത്തരം കണ്ടെത്തിയതെന്നുമാണ് വിശ്വാസം.
യക്ഷികളുടെ സംഭാഷണം ശ്രദ്ധിച്ച വരരുചി പിറ്റേദിവസം തന്നെ വിക്രമാദിത്യ മഹർഷിയുടെ മുന്പില് ചെല്ലുകയും അയോദ്ധ്യാകാണ്ഡത്തിലെ ഈ ശ്ലോകമാണ് രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളിലും ഏറ്റവും മഹത്തായതെന്ന് പറയുകയും ചെയ്തു. ആ ശ്ലോകം ഇതാണ്..
‘രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യമടവീം വിദ്ധി
ഗച്ഛാ താത യഥാ സുഖം”
രാമായണത്തിലെ ഏറ്റവും വികാരപരമായ സന്ദര്‍ഭമായ രാമൻ വനവാസത്തിന് തിരിക്കുന്ന സമയത്ത് തന്നെ കണ്ട് യാത്രാനുമതി വാങ്ങാനെത്തിയ
ലക്ഷമണനോട് മാതാവായ സുമിത്ര പറയുന്നതാണ് ഈ മഹാ ശ്ലോകം.
‘രാമനെ നീ ദശരഥനായും സീതയെ ഞാനായും വനത്തെ അയോദ്ധ്യയായി കണ്ടും സുഖമായ് ജീവിക്കുക’ എന്നതാണ് സാരം. സുമിത്രയുടെ ഈ വാക്കുകൾക്ക് ഇന്നും വളരെയധികം പ്രസക്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക