കൊച്ചി: മദ്യവരുമാനത്തിൽ കുറവു സംഭവിച്ചതിൽ ഔട്ട്ലെറ്റ് മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജർമാരോടാണ് ബിവറേജസ് കോർപറേഷൻ വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവു വന്നത് മാനേജർമാരുടെ മേൽനോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷൻസ് വിഭാഗം ജനറൽ മാനേജർ നൽകിയ നോട്ടീസിൽ പറയുന്നു.
തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി , അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തറ വെയര്‍ഹൗസുകള്‍ക്ക് കീഴിലുളള ഔട്ട്ലെറ്റുകളിലാണ് മദ്യവില്പനയില് കുറവ് സംഭവിച്ചത്. ഈ ഔട്ട്ലെറ്റുകളുടെ മാനേജര്‍മാര്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ അയച്ച നോട്ടീസില്‍ പറയുന്നത്.
ബാറുകളെ സഹായിക്കാന്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ പൂഴ്ത്തിവെച്ച് ജീവനക്കാര്‍ കച്ചവടം കുറയ്ക്കുന്നുണ്ടോ എന്ന സംശയമുണ്ട്. പ്രതിദിന വില്‍പ്പന ആറ് ലക്ഷം രൂപ കടന്നില്ലെങ്കില്‍ നഷ്ടമാണെന്നാണ് ബെവ്കോയുടെ വിശദീകരണം.
എന്നാല്‍ നേരത്തെ നല്ല വില്‍പ്പനയുണ്ടായിരുന്ന കടകളുടെ സ്ഥലം മാറ്റിയതാണ് വില്പന കുറയാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഓഡിറ്റ് വിഭാഗത്തിലെയടക്കം ഉന്നതോദ്യോഗസ്ഥര്‍ ഇടപെട്ടാണ് കടകളുടെ ലൊക്കേഷന്‍ മാറ്റിയതെന്നും ആക്ഷേപമുണ്ട്. മദ്യത്തിന്റെ വില കൂട്ടിയതും വില്‍പ്പന കുറയാന്‍ കാരണമായതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ മൊത്തം കണക്കെടുത്താൽ കൊട്ടാരക്കര വെയർഹൗസിനു കീഴിലെ വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. 3.38 ലക്ഷം രൂപയാണ് ഇവിടെ പ്രതിദിന കളക്ഷൻ. മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലെ ഔട്ട്ലെറ്റുകളിൽ വരുമാനം കുറഞ്ഞതും കോർപറേഷനു തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക