പട്ന: ബിഹാറിൽ നിയമസഭാ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജ്ജിൽ ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടതായി ആരോപണം. ബി.ജെ.പി. ജഹനാബാദ് ജില്ലാ സെക്രട്ടറി വിജയ് കുമാർ സിങ് ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തിചാർജുണ്ടായത്. ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിനു പിന്നാലെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ വിജയ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജെപി നേതാവിന്റെ മരണത്തിൽ പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സശീൽ കുമാർ മോദി പ്രതികരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് സംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിയെന്നു സുശീൽ കുമാർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക