ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ. എൽ ഡി എഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും താനും ക്ഷണിച്ചിട്ട് വന്നതല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്വം വഹിക്കുന്നത് കൊണ്ട് എത്തിയതാണ്. ജയരാജൻ പങ്കെടുക്കാത്തതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. സെമിനാർ സംഘടിപ്പിക്കുന്നത് എൽഡിഎഫ് അല്ല എന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാ ജില്ലകളിലും സെമിനാർ ഉണ്ടാകും. ഇ.പിക്ക് അവിടെ പങ്കെടുക്കാൻ അവസരം ഉണ്ടല്ലോ. സെമിനാറിൽ പങ്കെടുക്കുന്നതിലല്ല, നിലപാടിലാണ് കാര്യം. ജോർജ് എം തോമസിനെതിരായ നടപടി മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ല. അത് സംഘടനാ കാര്യങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്തായിരിക്കും. ഇ പി തിരുവനന്തപുരത്ത് എത്തിയത് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ്. ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളിൽ എല്ലാവരും പട്ടികയിൽ ഇല്ല. സിപിഐഎം നേതാക്കൾ ആരൊക്കെ സെമിനാറിൽ ഉണ്ടാകണമെന്ന് സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക