32 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന വനിതാ ലോകകപ്പ് ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. ആകെ 10 വേദികളിലായി നടക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഓസ്ട്രേലിയയും ന്യൂസിലൻഡും ആണ്. ഇത് ആദ്യമായാണ് ലോകകപ്പ് വനിത ഫുട്ബോളിന് ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്നത്.
പരസ്പരം പോരടിക്കാനായി എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഉള്ളത്. ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ ന്യൂസിലാൻഡും നോർവേയും തമ്മിലാണ് ആദ്യമത്സരം. തുടർന്ന് വൈകിട്ട് 3.30ന് ഗ്രൂപ്പ് ബി യിൽ നിന്നും ഓസ്ട്രേലിയ അയർലണ്ടിനെതിരെ മത്സരിക്കും. ഓഗസ്റ്റ് 20ന് ഫൈനൽ മത്സരം നടക്കുന്നത് സിഡ്നിയിലെ ഒളിമ്പിക് പാർക്കിലാണ്. ടാസുനി എന്ന പെൻഗ്വിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം.
1991, 1999, 2015, 2019 എന്നീ വർഷങ്ങളിൽ കിരീടം നേടിയ അമേരിക്കയാണ് വനിതാ ലോകകപ്പ് ഫുട്ബോളിലെ നിലവിലെ ചാമ്പ്യന്മാർ. ജർമ്മനി, സ്വീഡൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് വനിതാ ലോകകപ്പ് ഫുട്ബോളിൽ മാറ്റുരയ്ക്കുന്ന പ്രധാന ടീമുകൾ. പുരുഷ ഫുട്ബോളിലെ പ്രധാന ടീമുകളായ ബ്രസീലിനും അർജന്റീനക്കും പക്ഷേ വനിത ഫുട്ബോൾ ലോകകപ്പിൽ ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. ജർമ്മനി രണ്ട് തവണയും നോർവേയും ജപ്പാനും ഓരോ തവണയും ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. 2007ലെ ഫൈനലിൽ ജർമ്മനിക്കെതിരെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ബ്രസീൽ പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക