പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിനെതിരായ പാർട്ടി നടപടിയിൽ പാലക്കാട് സി പി ഐ യിൽ അമർഷം ഉള്ളതായി റിപ്പോർട്ട്. മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങുകയാണ് പട്ടാമ്പി മണ്ഡലം കമ്മിറ്റി എന്നാണ് പുറത്തു വരുന്ന വിവരം. മുഹ്സിനും രാജി ഭീഷണി ഉയർത്തിയതായാണ് സൂചന.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന് എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്. അതേസമയം കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.
കാനം രാജേന്ദ്രന് വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെടുകയും ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കാനം വിഭാഗത്തിനെതിരാണ് മുഹമ്മദ് മുഹ്സിന് എംഎൽഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക