ഷിംല: ഹിമാചൽ പ്രദേശിൽ രണ്ടിടങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായി. കുളു ജില്ലയിലാണ് രണ്ടിടങ്ങളിലായി മേഘവിസ്ഫോടനം ഉണ്ടായത്. പുലർച്ചെ 4 മണിയോടെ ഗഡ്സ താഴ്വരയിലെ പഞ്ച നുല്ലയിൽ ഉണ്ടായ മേഘസ്ഫോടനത്തിൽ അഞ്ച് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഘവിസ്ഫോടനം പ്രദേശത്തെ രണ്ട് പട്വാർ സർക്കിളുകളിൽ നാശം വിതച്ചതായി കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. കൂടാതെ ഭുന്തർ-ഗഡ്സ-മണിയാർ റോഡും പലയിടത്തും തകർന്നു. രണ്ട് പാലങ്ങൾ ഒലിച്ചുപോകുകയും നിരവധി കൃഷിഭൂമികൾ നശിച്ചതായി അദ്ദേഹം പറഞ്ഞു.
പർബതി താഴ്വരയിലെ ബ്രഹ്മ ഗംഗ നുല്ലയിൽ ഉണ്ടായ മറ്റൊരു മേഘസ്ഫോടനത്തിൽ ഒരു വീടും നാല് കുടിലുകളും ഒലിച്ചുപോയി. പാർബതിയിലെ ജലനിരപ്പ് പൊടുന്നനെ ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാൽ, ആളപായമോ മറ്റു നാശനഷ്ടമോ ഇതുവരെ ഉണ്ടായിട്ടില്ല. മഴയെത്തുടർന്ന് ഉൾറോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക