മലപ്പുറം തിരൂരങ്ങാടി മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ 185 മത് ആണ്ട് നേർച്ചയ്ക്ക് ഭക്തിനിർഭരമായ സമാപനം. നേർച്ചയുടെ ഭാഗമായി ജില്ലയുടെ പലഭാഗത്തുനിന്നും നാനാജാതി ആളുകളാണ് മമ്പുറത്തേക്ക് ഒഴുകിയെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രാർത്ഥനാ സദസ്സോടെയാണ് ആണ്ട് നേർച്ചയ്ക്ക് സമാപനമായത്. നേർച്ചയുടെ പ്രധാന ചടങ്ങുകളിൽ ഒന്നായ അന്നദാനത്തിന് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജാതിമത ഭേദമന്യേ നിരവധി ആളുകളാണ് എത്തിച്ചേർന്നത്.
പുലർച്ചെ മുതൽ മഖാമിലേക്ക് എത്തിത്തുടങ്ങിയ വിശ്വാസികൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പോലീസ് ഇൻസ്പെക്ടർ കെ.ടി ശ്രീനിവാസന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും, കോഴിച്ചെന ആർ ആർ ആർ എം സേനാംഗങ്ങളും വിഖായ വളണ്ടിയർമാരും പ്രദേശവാസികളും ദാറുൽ ഹുദായിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു നിന്നു.
ഒരു ലക്ഷത്തിലേറെ പൊതിച്ചോറുകൾ വിതരണം ചെയ്ത നേർച്ച രാവിലെ 8ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എ പി ഉണ്ണികൃഷ്ണന് ആദ്യ പാക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഇന്നലെ ഉച്ചയ്ക്ക് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ മഖാമിൽ നടന്ന ഖമുൽ ഖുർആൻ സദസ്സോടെയാണ് നേർച്ചയ്ക്ക് സമാപനമായത്. ജൂലൈ 19നാണ് നേർച്ചക്ക് കൊടിയേറ്റം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക