പാട്ടുകാരി ആയിരുന്നില്ലായിരുന്നു എങ്കിൽ താനൊരു അധ്യാപികയാകുമായിരുന്നു എന്ന് കെ എസ് ചിത്ര. ഇഷ്ടപ്പെട്ട മേഖലയാണ് അധ്യാപനം എന്നും ആ വഴി തെരഞ്ഞെടുക്കുമായിരുന്നു എന്നും ചിത്ര പറഞ്ഞു. ചിത്രയുടെ അറുപതാം പിറന്നാൾ ദിനത്തിൽ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അച്ഛനും അമ്മയും അധ്യാപകർ ആയതുകൊണ്ട് തീർച്ചയായും ഒരു പാട്ടുകാരി ആയില്ലായിരുന്നുവെങ്കിൽ അധ്യാപനം തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്നും ചിത്ര പറഞ്ഞു.
ചിത്രയുടെ വാക്കുകൾ ഇങ്ങനെ;
‘എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്, ഞാൻ പഠിച്ചതും സംഗീതമാണ്. എന്റൊപ്പം പഠിച്ചവരെല്ലാം പല കോളേജുകളിലും സംഗീത അധ്യാപകരാണ്. സിനിമയിൽ പാടും എന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അധ്യാപനം തെരഞ്ഞെടുത്തേനെ. താൻ പാടി തുടങ്ങുന്ന സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് അച്ഛനായിരുന്നു. എൻജിനീയർ ആയിരുന്ന വിജയനുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് അച്ഛന്റെ മരണം. അച്ഛനുശേഷം തന്നെ റെക്കോർഡിങ് സ്റ്റുഡിയോകളിലും മറ്റും കൊണ്ടുനടന്നത് ഭർത്താവാണ്. അദ്ദേഹം നൽകുന്ന പിന്തുണ വലുതാണ്. എനിക്ക് എന്നും ഒരാളുടെ പിന്തുണ വേണമായിരുന്നു. ഒരിടത്തും ഞാൻ ഒറ്റയ്ക്ക് പോകാറില്ല. അതുകൊണ്ട് തന്നെ അദ്ദേഹം സ്വന്തം ജോലി രാജിവച്ച് എന്റെ സംഗീത ജീവിതത്തിന് ഒപ്പം നിന്നു. ഞാൻ തന്നെ എല്ലാം എടുത്തു നൽകണമെന്ന് നിർബന്ധമുള്ള ഭർത്താവായിരുന്നുവെങ്കിൽ ഒരിക്കലും എനിക്ക് ഇങ്ങനെ ഒരു സംഗീത ജീവിതം ഉണ്ടാകുമായിരുന്നില്ല’. ചിത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക