തൃശ്ശൂർ കേരളവർമ്മ കോളേജിൽ പ്രിൻസിപ്പൽ പദവി വഹിച്ചിരുന്നില്ല എന്ന മന്ത്രി ഡോ ആർ ബിന്ദുവിന്റെ വാദത്തിന് തിരിച്ചടി. മന്ത്രി ബിന്ദു കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജ് പദവി വഹിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. കോളേജിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ പ്രിൻസിപ്പൽ പദവി വഹിച്ചവരുടെ പട്ടികയിൽ 2020 നവംബർ 13 മുതൽ 2021 മാർച്ച് 10 വരെ മന്ത്രി ബിന്ദു കോളേജ് പ്രിൻസിപ്പൽ സ്ഥാനം വഹിച്ചിട്ടുണ്ട്.
കേരളവർമ്മ കോളേജിൽ താൻ താൽക്കാലിക പ്രിൻസിപ്പലുടെ ചുമതല വഹിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ആയിരുന്നു എന്നുമാണ് മന്ത്രി പറഞ്ഞത്. ഒരുപാട് നിർമ്മാണ പ്രവർത്തനങ്ങളുടെ സൂപ്പർവിഷൻ എന്നതിനപ്പുറം മറ്റൊരു ചുമതലയും തനിക്ക് ഉണ്ടായിരുന്നില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. താൻ പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെടുന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ് എന്നും ബിന്ദു പറഞ്ഞു.
സെലക്ഷൻ പട്ടികയിൽ 43 പേരടങ്ങുന്ന പട്ടിക തയ്യാറാക്കിയത് സെലക്ഷൻ കമ്മിറ്റിയാണെന്നും, യുജിസി ചട്ടം പരിഗണിച്ച് സീനിയോറിറ്റി അനുസരിച്ച് നടത്തുന്ന നിയമനത്തിൽ ചട്ടം ലംഘിക്കുന്നതിന് സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. പ്രിൻസിപ്പാൾമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനോ തനിക്കോ പ്രത്യേക താല്പര്യം ഒന്നുമില്ല. അന്തിമ പട്ടിക ഇതുവരെയും തയ്യാറായിട്ടില്ല, കോടതിവിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാക്കാത്ത രീതിയിൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നീതി നിഷേധം ഉണ്ടാകാതിരിക്കാനാണ് താൻ ഇടപെട്ടത് എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക