ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു.
പരിശോധനയിൽ 458 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടതിനാൽ അവർക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നൽകി. കൂടാതെ ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് 756 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 112 സ്ക്വാഡുകളാണ് ലൈസൻസ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂർ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂർ 281, കാസർഗോഡ് 134 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. എറണാകുളം ഒഴുകെയുള്ള മറ്റു ജില്ലകളിലാണ് ചൊവ്വാഴ്ച പരിശോധനകൾ നടത്തിയത്. എറണാകുളം ജില്ലയിലെ പരിശോധനകൾ ആഗസ്റ്റ് 2, 3 തീയതികളിലായി നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക