ഇടുക്കി:നടൻ മമ്മൂട്ടി നേതൃത്വം ‘ആശ്വാസം’ പദ്ധതി ഇടുക്കി ജില്ലയിലേക്കും. ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം പീരുമേട് ഡി.വൈ.എസ്.പി ജെ. കുര്യാക്കോസ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സക്കറിയ മാർ സേവേറിയോസിനു നൽകി നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപുഴ അധ്യക്ഷത വഹിച്ചു.
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുമ്പോൾ ശ്വാസ സംബന്ധമായ അസുഖങ്ങളുള്ള കിടപ്പിലായ രോഗികൾക്ക് ജീവന്റെ നിലനിൽപിന് ഏറ്റവും ആവശ്യമായ ജീവവായു ആണ് നൽകുന്നതെന്നും അത് ഒരു തികഞ്ഞ കാരുണ്യ പ്രവർത്തനമാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
മമ്മൂട്ടി, കെയർ ആൻഡ് ഷെയർ വഴി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം ജനങ്ങൾക്ക് ഒട്ടേറെ പ്രയോജനകരമാണെന്നും ഡി.വൈ.എസ്.പി. ജെ. കുര്യാക്കോസ് പ്രശംസിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു.
ആശ്വാസം പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് മരോട്ടിപുഴ പറഞ്ഞു. ചടങ്ങിൽ ഡോ. രാജു ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി ബിജു ആൻഡ്രൂസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക