ചീറ്റകളെ ഇന്ത്യയില്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. പദ്ധതിക്ക് കീഴില്‍ 12-14 ചീറ്റകളെ കൂടി കൊണ്ടുവരുമെന്നും അതേസമയം ചില പ്രശ്നങ്ങളുണ്ടെങ്കിലും അവ ഭയപ്പെടുത്തുന്നതല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം തുടര്‍ച്ചയായി ചീറ്റകള്‍ ചത്തുപോകുന്നതിന്റെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഉറപ്പ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ ഒമ്പത് ചീറ്റകളാണ് ചത്തത്. പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുനോയില്‍ എട്ട് ചീറ്റകളുടെ ആദ്യ ബാച്ചിനെ തുറന്നുവിട്ടിരുന്നു. കൂടാതെ ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൊണ്ടുവന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് കുഞ്ഞുങ്ങളടക്കം ഒമ്പത് ചീറ്റകളാണ് ചത്തത്.
ചില ചീറ്റകള്‍ ചുറ്റുപാട് മാറുന്നത് മൂലം മരിക്കുമെന്ന് കരുതുന്നുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. അത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വിപുലമായ ഒരുക്കങ്ങള്‍ പദ്ധതിക്ക് പിന്നിലുണ്ടെന്നും ഇത് ലോകത്തില്‍ തന്നെ മികച്ചതാണ്. എല്ലാ വര്‍ഷവും 12-14 പുതിയ ചീറ്റകളെ കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു.
അതിജീവിച്ച ചീറ്റകളെ ചികിത്സിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഭാട്ടി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക