മലയാളികൾ ജാതി മത ഭേദമന്യേ എല്ലാവരും പൂക്കളം ഒരുക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഉത്സവമാണ് ഓണം. ഓണത്തിന്റെ പ്രത്യേകത പല വര്‍ണത്തിലുള്ള പൂക്കള്‍ കൊണ്ട് ഒരുക്കുന്ന പൂക്കളം തന്നെയാണ്. അതുകൊണ്ടുതന്നെ, ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അത്തപൂക്കളം. റെഡിമെയ്ഡ് പൂക്കളുടെയും പൂക്കളങ്ങളുടെയുമൊക്കെ കാലത്തേയ്ക്ക് നാം മാറിയെങ്കിലും പൂവിറുക്കലും പൂക്കളമൊരുക്കലുമൊക്കെ ഇന്നും ഓണക്കാലത്തെ സമ്പന്നമാക്കുന്നവയാണ്.
ഓണ പൂക്കളം ഇടൽ ആരംഭിക്കുന്നത് ചിങ്ങമാസത്തിലെ അത്തം നാളിലാണ്. അത്തം ഒന്നു മുതല്‍ അത്തപൂക്കളം അഥവാ ഓണപൂക്കളം ഇട്ടു തുടങ്ങും. പൂക്കളം ഒരുക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍ ഒക്കെ. ചാണകം മെഴുകി ഒരുക്കിയ പ്രത്യേക സ്ഥലത്തായിരുന്നു പണ്ട് പൂക്കളം ഇട്ടിരുന്നത്.
പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു.
പൂക്കളം ഇട്ടുതുടങ്ങുന്ന ആദ്യനാളില്‍ അതായത് അത്തം ഒന്നിന് ഒരു നിര പൂ മാത്രമാണ് ഇടുന്നത്. പിന്നീട് വരുന്ന ഓരോ ദിവസവും ഓരോ നിര കൂടും, പൂക്കളുടെ ഇനവും. ഉത്രാടം നാളിലാണ് പൂക്കളം ഏറ്റവും വലിപ്പത്തില്‍ ഒരുക്കുക. മൂലം നാളില്‍ ഒരുക്കുന്ന പൂക്കളത്തിന് ചതുരാകൃതി ആയിരിക്കും. പൂക്കളത്തില്‍ നിന്ന് അങ്ങനെ ഒരുപൂക്കളെയും മാറ്റി നിര്ത്താറില്ലെങ്കിലും ചോതി നാള് മുതലേ ചെമ്പരത്തിപ്പൂവ് ഇട്ടു തുടങ്ങൂയെന്ന പ്രത്യേകതയും അത്തപൂക്കളത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക