മലപ്പുറം ജില്ലയിലെ തൂവ്വൂരിൽ നാടിനെ നടുക്കി ദൃശ്യം മോഡൽ കൊലപാതകം.കഴിഞ്ഞ 10 ദിവസമായി കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത തന്നെയാണ് കൊല്ലപ്പെട്ടത് എന്ന്പോലീസ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 11നാണ് സുജിതയെ കാണാതാകുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട സുജിതയുടെ സുഹൃത്തും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയുമായ വിഷ്ണു അടക്കം അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ആയിരുന്നു മൃതദേഹം. വിഷ്ണു, വിഷ്ണുവിന്റെ പിതാവ് കുഞ്ഞുണ്ണി, സഹോദരന്മാരായ വൈശാഖ്,വിവേക്, ഇവരുടെ സുഹൃത്ത് ഷഹദ് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത് എന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് അറിയിച്ചു. സുജിതയുടെ ആഭരണങ്ങൾക്ക് വരാനാണ് ഇവർ കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം.
കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ പറയാനാകൂ എന്നും എസ് പി വ്യക്തമാക്കി. കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. പിടിക്കപ്പെടില്ല എന്ന അമിതമായ ആത്മവിശ്വാസം വിഷ്ണുവിന് ഉണ്ടായിരുന്നുവെന്നും ഇയാൾ തന്നെയാണ് എല്ലായിടത്തും സുജിതയെ കാണാനില്ലെന്ന വിവരം പ്രചരിപ്പിച്ചത് എന്നും രണ്ടു ദിവസത്തിനുള്ളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നും എസ് പി പറഞ്ഞു.
വിഷ്ണുവിന്റെ ഇളയ സഹോദരനെതിരെ പാണ്ടിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസ് നിലവിലുണ്ടെന്നും മറ്റ് ഗുരുതരമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എസ്പി പറഞ്ഞു. ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടത്തി മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ബാത്റൂം നിർമ്മിക്കാൻ നീക്കം ഉണ്ടായിരുന്നതായും എസ്പി വിശദീകരിച്ചു.
സുജിതയുടെ കൊലപാതകത്തെക്കുറിച്ച് എസ് പി സുജിത്ത് ദാസിന്റെ വിശദീകരണത്തിന്റെ പൂർണ്ണരൂപം;
“സുജിതയും വിഷ്ണുവും ഒരേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഇരുവരും തമ്മിൽ വ്യക്തിപരമായ പരിചയവും ഉണ്ടായിരുന്നു. സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, രണ്ടുദിവസമായി വിഷ്ണുവിനെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ ലഭിച്ചത്. പ്രതിയായ വിഷ്ണുവും സഹോദരന്മാരും ഇവരുടെ പിതാവും സുഹൃത്തും കൊലപാതകത്തിൽ പങ്കാളികളാണ്.
കൊല്ലപ്പെട്ട സുജിത അവരെ കാണാതായി എന്നു പറയുന്ന പതിനൊന്നാം തീയതി രാവിലെ ജോലിക്കായി ഓഫീസിൽ പോയിരുന്നു. അവിടെനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. അവിടെനിന്ന് സുജിത വിഷ്ണുവിന്റെ വീട്ടിലേക്കാണ് എത്തിയത്. അവിടേക്ക് നേരിട്ട് വരാൻ ഉണ്ടായ കാരണം പരിശോധിക്കുന്നുണ്ട്. അത് എങ്ങനെയാണ് എത്തിയതെന്നും പരിശോധിക്കുന്നു.
സുജിത വരുന്ന കാര്യം പ്രതികൾക്ക് അറിയാമായിരുന്നു. അവർ പുറത്തു കാത്തുനിൽക്കുകയായിരുന്നു. വീട്ടിലെത്തിയ സുജിത വിഷ്ണുവുമായി സംസാരിക്കുന്നതിനിടെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് അവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധം കെട്ടു വീണ സുജിതയുടെ കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചിട്ടുണ്ട്. അങ്ങനെയാണ് കൊലപാതകം നടത്തിയത്എന്നാണ് മനസ്സിലാക്കുന്നത്. തുടർന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം ആഭരണങ്ങൾ കൊണ്ടുപോയി വിറ്റു. അവിടെ നിന്ന് കിട്ടിയ പണം എല്ലാവരും വീതിച്ചെടുത്തു.
അന്ന് രാത്രി വീടിന്റെ പിന്നിൽ വേസ്റ്റ് ഇടുന്ന കുഴി വലുതാക്കി അതിൽ മൃതദേഹം ഇട്ടശേഷം മണ്ണിട്ടുമൂടി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഒരു ബാത്റൂം പണിയാൻ പ്രതികൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഫോളോബ്രിക്സും എം സാൻഡും മെറ്റലും മൃതദേഹം കുഴിച്ചിട്ടതിന്റെ മുകളിൽ കൊണ്ടുവന്നിട്ടു. കൊലപാതകത്തിന്റെ ഉദ്ദേശം എന്താണെന്ന് കാര്യത്തിൽ വിശദമായ അന്വേഷണം വേണം. സ്വർണാഭരണങ്ങൾക്ക് അവരാനാണ് എന്നാണ് പ്രാഥമികമായി മനസ്സിലാകുന്നത്. കൊലപാതകത്തിന് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് പോസ്റ്റ്മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ പറയാനാകൂ. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇത് എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക