സംസ്ഥാന ഭാഗ്യക്കുറി കേരളത്തിന്റെ പൊതുമേഖലയെ ശാക്തീകരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിത കർമസേന അംഗങ്ങൾക്ക് സമ്മാന തുക കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷത്തോളം ആളുകളുള്ള തൊഴിൽ മേഖലയാണ് ലോട്ടറി. കൂടുതൽ പേരിലേക്ക് സമ്മാനങ്ങൾ എത്തുന്ന രീതിയിലാണ് ഓണ ബമ്പർ ഭാഗ്യക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. ഹരിത കർമ സേന അംഗങ്ങൾക്ക് ലഭിച്ച മൺസൂൺ ബമ്പർ ഒന്നാം സമ്മാനം അർഹതയുള്ള കൈകളിലാണ് എത്തിയതെന്ന സന്തോഷമുണ്ട്. 11 പേർ ചേർന്നെടുത്ത ടിക്കറ്റെന്ന നിലയിൽ ഇത് വിശ്വാസത്തിന്റെയും ടീം വർക്കിന്റെയും വിജയമാണെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്ത നവകേരളത്തിനായി പ്രയത്നിക്കുന്ന കേരളത്തിന്റെ ശുചിത്വ സേനയാണ് ഹരിതകർമസേനയെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഭാഗ്യക്കുറി സമ്മാനം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾക്ക് ലഭിക്കുമ്പോൾ 33,000 ത്തോളം വരുന്ന മുഴുവൻ ഹരിതകർമസേന അംഗങ്ങളും തദ്ദേശസ്വയംഭരണ വകുപ്പും സന്തോഷത്തിൽ പങ്കു ചേരുന്നുവെന്ന് മന്ത്രി പറഞ്ഞു. ശരിയായ രീതിയിൽ തുക വിനിയോഗിക്കുന്നതിൽ സമ്മാന ജേതാക്കൾ ജാഗ്രത പുലർത്തണമെന്നും ഏറ്റവും സന്തോഷകരമായ ഓണം ആശംസിക്കുന്നതായും അധ്യക്ഷപ്രസംഗത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക