കഴിഞ്ഞദിവസം ജി 20ക്ക് ബദലായ വി 20 പരിപാടി വിലക്കിയതിനു പിന്നാലെ ദില്ലി സുർജിത് ഭവനിലെ സിപിഎമ്മിന്റെ പാർട്ടി ക്ലാസ് നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി പോലീസ്. സുർജിത്ത് ഭവനിൽ പരിപാടികൾ നടത്തുന്നതിന് പോലീസ് അനുമതി തേടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി.
സുർജിത് ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ദില്ലി പോലീസ് വിലക്ക് ഏർപ്പെടുത്തിയത്. സ്വകാര്യ സ്ഥലത്ത് യോഗം നടത്താൻ പോലീസ് അനുമതി തേടണമെന്ന് ദില്ലി പോലീസിന്റെ നിലപാടിൽ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. സുർജിത് ഭവൻ സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണെന്നും ഇത് സ്വകാര്യസ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതിൽ പോലീസിന് ഒരു കാര്യവുമില്ല എന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ജി20 യോഗം നടക്കുന്നതിനാൽ പരിപാടി നടത്തരുത് എന്ന് പാർട്ടി നേതാക്കളോട് രാവിലെ ദില്ലി പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ആവശ്യപ്പെടുകയായിരിന്നു. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർട്ടി ക്ലാസിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും സിപിഎം പി ബി അംഗം എം എ ബേബി, എം സ്വരാജ് അടക്കമുള്ളവരും ദില്ലിയിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക