ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. മുണ്ടിയെരുമ സ്വദേശി ഗീതുവിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി പാമ്പാടുംപാറ സ്വദേശി വിജിത്തിനെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. യുവതി മാത്രമുള്ള വീടിന്റെ വാതില്‍ ചവിട്ടി തുറന്നാണ് വിജിത്ത് അക്രമം നടത്തിയത്. കഴുത്തിനു വെട്ടാനായിരുന്നു പ്രതിയുടെ ശ്രമം ഇത് തടയാനുള്ള ശ്രമത്തിലാണ് ഗീതുവിന്റെ കൈക്ക് പരിക്കേറ്റത്. ഗീതുവിന്റെ നാല് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിനു പുറത്തേക്ക് യുവതി ഇറങ്ങിയോടി. വിജിത്തും പിന്തുടര്ന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി. ഇതിന് മുൻപും പ്രതി ഗീതുവിനെതിരെ ആക്രമം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
ലഹരി ഉപയോഗിക്കുന്നതിനൊപ്പം പ്രതിക്ക് ലഹരി വസ്തുക്കളുടെ വിൽപനയുമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വിജിത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക