ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിത സംവരണ ബിൽ ലോക്സഭയിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ചു. ബിൽ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നു. സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടം പിടിക്കും എന്ന് ബിൽ അവതരണത്തിന് മുൻപ് നടത്തിയ പ്രത്യേക സെഷനിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിൽ ഐക്യകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ത്രീശക്തി അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്ന് പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം ഉണ്ടാക്കി. കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിന് മുൻപ് പാസാക്കിയ ബിൽ അസാധുവായി എന്നായിരുന്നു കേന്ദ്രമന്ത്രി അമിത് ഷാ മറുപടി നൽകിയത്.
128 ആം ഭരണഘടനാഭേദഗതിയായി അവതരിപ്പിക്കപ്പെട്ട ബിൽ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് ഉറപ്പാണ്. ബിൽ പാസായി വരുമ്പോൾ ലോക്സഭയിൽ വനിതാ പ്രാതിനിധ്യം 181 ആയും കേരള നിയമസഭയിലെ വനിതാ പ്രാതിനിധ്യം 46 ആയും ഉയരും. ഇതിനുമുൻപ് 2010 മാർച്ച് 9ന് രണ്ടാം യുപിഎ സർക്കാറിന്റെ കാലത്ത് വനിതാ സംവരണ ബിൽ രാജ്യസഭാ പാസാക്കിയിരുന്നുവെങ്കിലും സമാജ് വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പ് കാരണം ലോക്സഭയിലെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക