കൊച്ചി: പ്രശസ്ത നാടക നടൻ മരട് ജോസഫ് (93) അന്തരിച്ചു. പി ജെ ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു. സംസ്കാരം വ്യാഴം മൂന്നിന് മരട് മൂത്തേടം മേരി മഗ്ദലിൻ പള്ളിയിൽ. മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തു വരെ മരടിലെ വീട്ടിലും തുടർന്ന് തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളിയിലും പൊതുദർശനത്തിനു വയ്ക്കും
ഇൻക്വിലാബിന്റ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രഗല്ഭർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമയിയുടെ വിശിഷ്ടാംഗത്വം നേടിയിട്ടുണ്ട്.
വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎൻവിയുടെ വരികളിൽ ദേവരാജന്റെ സംഗീതത്തിൽ “കൂരകൾക്കുള്ളിൽ തുടിക്കും ജീവനാളം കരിന്തിരി കത്തി” എന്ന ഗാനവും ഒപ്പം “വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിൻ പനിനീരേ” എന്ന മറ്റൊരു ഗാനവും പാടി റെക്കോഡ് ചെയ്തു.
പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് തുടങ്ങിയവയിലും എൻ എൻ പിള്ളയുടെ പ്രേതലോകം, വൈൻഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരൻ അറസ്റ്റിൽ തുടങ്ങിയ നാടകങ്ങളിലും കെ ടി മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.
മലയാളത്തിലെ പ്രശസ്ത നാടകകൃത്തുക്കളായ എൻ ഗോവിന്ദൻകുട്ടി, സെയ്ത്താൻ ജോസഫ്, നോർബർട്ട് പാവന തുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങൾക്കും എം ടി വാസുദേവൻ നായരുടെ ഒരേയൊരു നാടകം ഗോപുരനടയിൽ അരങ്ങിലെത്തിയപ്പോൾ അതിലെ ഒരു കഥാപാത്രത്തിനും ജീവൻ നൽകിയത് മരട് ജോസഫായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക