സെപ്റ്റംബറിൽ ലഭിച്ച അധികമഴ ആശ്വാസമായതൊഴിച്ചാൽ സംസ്ഥാനത്ത് 38 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതായും കാലവർഷം അവസാനിക്കാൻ അഞ്ചുദിവസം മാത്രമാണ് ബാക്കിനിൽക്കുന്നത് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതുവരെ 1976.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ആകെ ലഭിച്ചത് 1229.5 മില്ലിമീറ്റർ മാത്രമാണ്. ഇടുക്കി, വയനാട് എന്നീ ജില്ലകൾ ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും അധികമഴ ലഭിച്ചു. പത്തനംതിട്ടയിൽ 410 മില്ലിമീറ്റർ മഴയാണ്ലഭിച്ചത്. ഇത് സാധാരണയേക്കാൾ ഇരട്ടിയാണ്. ജൂണിൽ 60% മഴ കുറവും ആഗസ്റ്റിൽ 87% മഴ കുറവും രേഖപ്പെടുത്തി. ജൂലൈ മാസം രേഖപ്പെടുത്തിയത് 9 ശതമാനം മഴക്കുറവ് മാത്രമാണ്.
അതേസമയം സംസ്ഥാനത്ത് ഈ ആഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 28ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിക്കും സാധ്യതയുണ്ട് എന്നും കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട് എന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക