കൊച്ചി: സി.പി.എം. നേതാവ് പി.ആര്. അരവിന്ദാക്ഷനെയും ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സിനെയും കോടതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കസ്റ്റഡിയില്‍ വിട്ടു. 24 മണിക്കൂര്‍ നേരത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇരുവരും കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളാണ്. കസ്റ്റഡി കാലാവധി വ്യാഴാഴ്ച വൈകിട്ട് നാലുമണിയ്ക്ക് അവസാനിക്കും.
ഇരുവരെയും മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇ.ഡി. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുന്നുണ്ടെന്നും കസ്റ്റഡി അനാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു.
ഇ.ഡി. മര്‍ദിച്ചെന്ന് അരവിന്ദാക്ഷന് നേരത്തേ പോലീസില്‍ നല്‍കിയിരുന്ന പരാതിയും പ്രതിഭാഗത്തിനായി വന്ന അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് കസ്റ്റഡിയില്‍ വിടാനായി ഇ.ഡിയ്ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക