മലപ്പുറം: ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം. പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് സംഭവം. പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റുക്സാനയെ ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴിലുള്ള പൊന്നാനി മാതൃശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ മാറുന്നതിന് രക്തം നല്കാന് തീരുമാനിച്ചു. റുക്സാനയുടേത് ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണ്. എന്നാല്‍ ബി പോസിറ്റീവ് രക്തമാണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയുമായിരുന്നു. റുകസാനയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡ്യുട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്കെതിരെയും ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
രക്തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറയുന്നു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്സാന.
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക