ന്യൂഡൽഹി∙ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മിഷൻ ശുപാർശ ചെയ്തു. പതിനെട്ടുവയസ്സിനു താഴെയുള്ളവർക്കു കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തണമെന്നാണ് ആവശ്യം. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനും എതിരായ നീക്കങ്ങള്‍ക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
എന്നിരുന്നാലും, 16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് മൗനാനുവാദം ലഭിക്കുന്ന കേസുകളില്‍ ‘സാഹചര്യം പരിഹരിക്കുന്നതിന്’ പോക്സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും നിയമ കമ്മീഷന് പാനല്‍ പറഞ്ഞു. കേസുകളുടെ സ്വഭാവമനുസരിച്ച് 16-18കാരുടെ കാര്യത്തില്‍ കോടതിക്ക് വിവേചനാധികാരം പ്രയോഗിക്കാവുന്നതാണ്. അതേസമയം ഹീനമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലും മുതിര്‍ന്നവരായി കണക്കാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയും നേരത്തെ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ചില കേസുകളിൽ പലപ്പോഴും ആൺകുട്ടികൾ ബലിയാടുകളാകാറുണ്ട്. ഈ സാഹചര്യത്തിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 18ൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക