കോട്ടയം: കനത്ത മഴയിൽ കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25ൽ അധികം വീടുകൾ വെള്ളത്തിലായി. 5 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
നീലിമംഗലം, കോടിമത, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. ഏറ്റുമാനൂർ പേരൂരിൽ വില്ലയുടെ സംരക്ഷണമതിൽ ഇടിഞ്ഞുവീണ് മറ്റൊരു വീട് ഭാഗികമായി തകർന്നു. അപകടം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കൈക്കുഞ്ഞും ഉൾപ്പെടെ 4 പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വെച്ചൂർ, തലയാഴം, ടിവിപുരം പഞ്ചായത്തുകളിലായി വിളവെടുപ്പിനു പ്രായമായ 2000ൽ അധികം ഏക്കർ നെൽക്കൃഷി വെള്ളത്തിലായി.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നു യെലോ അലർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക