ഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ പത്ത് പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 22 സൈനികർ ഉൾപ്പടെ 83 പേരെ കാണാതായി. മലയാളികൾ ഉൾപ്പെടെ നിരവധിപേർ കുടുങ്ങികിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.
കാണാതായവരുടെ എണ്ണം വർധിച്ചേക്കാമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രളയ മേഖല സന്ദർശിച്ചു. പ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
ഇന്നലെ രാവിലെ മുതൽ ടീസ്റ്റ നദി കരകവിഞ്ഞതിനെ തുടർന്നുണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചുങ്താങ് അണക്കെട്ടിൽ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി. തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കൂടുതൽ പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നദീതീരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടയാണ് മിന്നൽ പ്രളയം എത്തിയത്.
വടക്ക് ഗാങ്ടോക്കിൽ നിന്ന് 90 കിലോമീറ്റർ അകലെ ചുങ്താങ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ടീസ്ത സ്റ്റേജ് 3 അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബാലുതാർ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതായി ഗാങ്ടോക് ഭരണകൂടം അറിയിച്ചു. പശ്ചിമ ബംഗാളുമായി സിക്കിമിനെ ബന്ധിപ്പിക്കുന്ന ദേശീയപാത 10ലെ നിരവധി സ്ഥലങ്ങൾ തകർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക