ഐഎസ്ആർഒയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള അഭിമാന പദ്ധതി ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം നടക്കും. പരീക്ഷണ വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്പെയ്സ് സെന്ററിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലേക്ക് വിക്ഷേപണത്തിനായുള്ള എല്ലാ വാഹനങ്ങളും എത്തിയതായും അവസാനഘട്ട കൂട്ടിയോജിപ്പിക്കൽ നടന്നുകൊണ്ടിരിക്കുകയാണ് എന്നും വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.
ഗഗൻയാൻ ദൗത്യത്തിലെ ഏറെ പ്രധാനപ്പെട്ട ക്രൂ എസ്കേപ്പിംഗ് സിസ്റ്റത്തിന്റെ ആളില്ല പരീക്ഷണമാണ് ആദ്യം നടക്കുക. വിക്ഷേപണസമയത്ത് ഏതെങ്കിലും രീതിയിൽ അപകടം സംഭവിച്ചാൽ ബഹിരാകാശ യാത്രികർക്ക് രക്ഷപ്പെടാനുള്ള സംവിധാനമാണ് ക്രൂ എസ്കേപ്പിംഗ് സിസ്റ്റം. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് പരീക്ഷണം നടക്കുന്നത്.
എൽ വി എം ത്രീ-ജി 1 റോക്കറ്റ് ഉപയോഗിച്ച് നടക്കുന്ന ടി.വി-ഡി 1, ടി. വി -ഡി 2 പരീക്ഷണ വിക്ഷേപണങ്ങളും റോബോട്ടിക് പേലോഡുകൾ ഉൾപ്പെടുത്തിയ എൽ വി എം ത്രീ- ജി 2 റോക്കറ്റ് ഉപയോഗിച്ച് നടത്തുന്നടി. വി-ഡി 3, ടി. V-ഡി 4 വിക്ഷേപണങ്ങളും അടക്കം നാല് പരീക്ഷണ വിക്ഷേപണങ്ങളാണ് നടക്കുക. ഇതിൽ ആദ്യത്തേതാണ് ഈ മാസം അവസാനം നടക്കുന്നത്.
നാല് പരീക്ഷണ വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചരിത്ര കുതിപ്പിന് ഗഗൻയാൻ ഒരുങ്ങും. ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട വ്യോമസേനയിലെ 4 പൈലറ്റുകളുടെ പരിശീലനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം ഇന്ത്യൻ വ്യോമസേന പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക