കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെയും കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ സി.കെ ജിൽസിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതിയാണ് കേസ് പരിഗണിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണം എന്നിവയ്ക്കായാണ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ഇതോടെ വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷന് എതിരെയുള്ള കുരുക്ക് മുറുക്കുകയാണ്. ഒന്നാംപ്രതി സതീഷ് കുമാറുമായി പി. ആർ അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക