ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ ശ്രീശങ്കറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അഭിനന്ദിച്ച്എം ബി രാജേഷ്. ശ്രീശങ്കറിന്റെ വീടുമായുള്ളത് ദീർഘകാലത്തെ സൗഹൃദമാണെന്നും അദ്ദേഹത്തിന്റെ ഓരോ നേട്ടങ്ങളും അപ്പപ്പോൾ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദിച്ച കാര്യം മന്ത്രി വെളിപ്പെടുത്തിയത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ശ്രീശങ്കറിന്റെ പരിശീലനത്തിന് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനും പ്രതിമാസ സ്റ്റൈപ്പൻഡ് ലഭ്യമാക്കുന്നതിനും എംപി എന്ന നിലയിൽ താൻ ഇടപെട്ടിരുന്നതായും മന്ത്രി വ്യക്തമാക്കി.
ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ ജേതാവായ ഒറ്റപ്പാലത്തുകാരൻ മുഹമ്മദ് അഫ്സലിന്റെ കുടുംബവുമായും തനിക്ക് വ്യക്തിപരമായി ബന്ധമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയാളികളായ മറ്റ് മെഡൽ ജേതാക്കളെയും അഭിനന്ദിക്കുന്നത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞു.
മന്ത്രി എംപി രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്;
“ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കറിനെ ഇന്ന് വീട്ടിലെത്തി അഭിനന്ദിച്ചു. ശ്രീശങ്കറിന്റെ വീടുമായി ദീർഘകാലത്തെ സൗഹൃദമുണ്ട്. ശ്രീശങ്കറിന്റെ ഓരോ നേട്ടങ്ങളും അപ്പപ്പോൾ മനസിലാക്കുകയും, പ്രകടനം നിരന്തരം പിന്തുടരുകയും ചെയ്യാറുണ്ട്. ഓരോ മത്സരത്തിലും ശ്രീശങ്കർ വിജയം കൈവരിക്കുമ്പോൾ ആ വിവരം അമ്മ ബിജിമോൾ അപ്പപ്പോൾ തന്നെ എന്നെ അറിയിക്കാറുണ്ട്. ചൈനയിലെ വിജയത്തിന് ശേഷവും അമ്മയെ വിളിച്ച്, അപ്പോൾ തന്നെ ശ്രീശങ്കറിനെ അഭിനന്ദനം അറിയിക്കണമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ശ്രീശങ്കറിന്റെ പരിശീലനത്തിന് ആവശ്യമായ സൗകര്യം പാലക്കാട് ഒരുക്കുന്നതിനും, പ്രതിമാസ സ്റ്റൈപന്റ് ലഭ്യമാക്കുന്നതിനും എം പി എന്ന നിലയിൽ ഇടപെട്ടിരുന്നു. അന്നത്തെ കായികമന്ത്രി ശ്രീ ഇ പി ജയരാജൻ ഇടപെട്ടാണ് ഈ പിന്തുണ ലഭ്യമാക്കിയത്.
ശ്രീശങ്കറിനെപ്പോലെ തന്നെ എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ള കുടുംബമാണ് ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഒറ്റപ്പാലത്തുകാരൻ മുഹമ്മദ് അഫ്സലിന്റെ കുടുംബവും. അഫ്സലിനെയും കുട്ടിക്കാലം മുതലേ അറിയാം. പറളി സ്കൂളിൽ അഫ്സലും മുണ്ടൂരിൽ ചിത്രയുമെല്ലാം പഠിച്ച കാലത്താണ് ഈ രണ്ട് സ്കൂളുകളും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഉയർന്നത്. ഈ രണ്ട് സ്കൂളുകൾ ഉൾപ്പെടെ പാലക്കാട് മണ്ഡലത്തിലെ നാല് സ്കൂളുകൾക്ക് ആദ്യമായി മൾട്ടി ജിം നേഷ്യം സൗകര്യം ഒരുക്കിക്കൊടുത്തത് എം പി ആയിരിക്കുമ്പോഴായിരുന്നു.
ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ 100 മെഡൽ കൈവരിച്ച ഇന്ത്യയുടെ കുതിപ്പിൽ കേരളത്തിന്റെ പങ്ക് ഏറെ അഭിമാനം നൽകുന്നതാണ്. അതോടൊപ്പം വ്യക്തിപരമായി ഏറെ അടുപ്പമുള്ള ശ്രീശങ്കറിന്റെയും അഫ്സലന്റെയും നേട്ടങ്ങൾ പ്രത്യേക സന്തോഷം നൽകുന്നു. അഫ്സൽ നാട്ടിൽ തിരിച്ചെത്തിയിട്ടില്ല, എത്തിയ ശേഷം അഫ്സലിനെയും വീട്ടിലെത്തി അഭിനന്ദിക്കും. മലയാളികളായ മറ്റ് മെഡൽ ജേതാക്കളെയും ഈ സന്ദർഭത്തിൽ അഭിനന്ദിക്കുന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക